ന്യൂഡൽഹി: സാന്പത്തികരംഗത്ത് പശ്ചിമേഷ്യയിലെ സംഘർഷം ഉണ്ടാക്കുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിനും രാജ്യത്തേക്ക് വിദേശ മൂലധനത്തിന്റെ ഒഴുക്ക് വർധിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ സുപ്രധാന നടപടി സ്വീകരിച്ചതായി ഒൗദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിസഭ, ആദായനികുതി നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ഓർഡിനൻസിന് അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ ഓർഡിനൻസ് പ്രകാരം, ഇന്ത്യൻ സർക്കാർ ബോണ്ടുകളിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ നടത്തുന്ന നിക്ഷേപങ്ങളുടെ മൂലധന നേട്ട നികുതി പൂർണമായും ഒഴിവാക്കുമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും ഇത് നടപ്പിലാക്കുക.
നിലവിൽ, 12 മാസത്തിൽ കൂടുതൽ കൈവശംവയ്ക്കുന്ന ബോണ്ടുകൾക്കും ലിസ്റ്റ് ചെയ്ത ഓഹരികൾക്കും വിദേശ നിക്ഷേപകർ 12.5 ശതമാനം ദീർഘകാല മൂലധന നേട്ട (എൽടിസിജി) നികുതി നൽകേണ്ടതുണ്ട്.
ഇതിനുപുറമേ, സർക്കാർ ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് 20 ശതമാനം വിത്ത്ഹോൾഡിംഗ് ടാക്സും അവർ നൽകുന്നുണ്ട്. ഈ നികുതിയിന്മേൽ നൽകിയിരുന്ന അഞ്ചു ശതമാനത്തിന്റെ ഇളവ് 2023ൽ സർക്കാർ നിർത്തലാക്കിയിരുന്നു. ഈ വർഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 2.47 ലക്ഷം കോടി രൂപയെന്ന വൻ തുക പിൻവലിക്കുകയുണ്ടായി.
2025ൽ ആകെ പിൻവലിച്ച 1.04 ലക്ഷം കോടി രൂപയേക്കാൾ രണ്ടു മടങ്ങാണ് ഈ വർഷം ആറു മാസക്കാലയളവിലെ പിൻവലിക്കൽ. ഇതിനെത്തുടർന്ന്, വിദേശ സ്ഥാപന നിക്ഷേപകരും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരും വീണ്ടും പണം പിൻവലിക്കുന്നത് തടയാൻ നികുതി കുറയ്ക്കണമെന്ന ആവശ്യങ്ങൾ ശക്തമായിരുന്നു.
ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനും ആഗോള നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനുമായി കൂടുതൽ ശക്തമായ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ദീർഘകാല-ഹ്രസ്വകാല മൂലധന നേട്ട നികുതികൾ കുറയ്ക്കുന്നതിനെക്കുറിച്ച് നിക്ഷേപകർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ താൻ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം പുറത്തുവരുന്നത്.
2024 ജൂലൈയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ, ധനമന്ത്രി ഭൂരിഭാഗം ആസ്തികളുടെയും ദീർഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു; ഒപ്പം ലിസ്റ്റ് ചെയ്ത ഓഹരികളുടെയും ഇക്വിറ്റി അധിഷ്ഠിത നിക്ഷേപങ്ങളുടെയും നികുതിയിളവ് പരിധി 1.25 ലക്ഷം രൂപയായി വർധിപ്പിക്കുകയും ചെയ്തു.
അതേസമയം, ആദായനികുതി നിയമത്തിലെ സെക്ഷൻ 111A പ്രകാരം ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ഹ്രസ്വകാല മൂലധന നേട്ടത്തിന് (എസ്ടിസിജി) 15 ശതമാനമാണ് നികുതി ഈടാക്കുന്നത്.